ഇത് എഴുതുന്നതിനാധാരമായ സംഭവം നടന്നത് എണ്‍പതുകളുടെ അവസാനമോ തൊണ്ണൂറുകളുടെ തുടക്കത്തിലോ ആണെന്നു ഞാന്‍ ഓര്‍ക്കുന്നു.
അച്ഛന്‍, അമ്മ, പെങ്ങള്‍ പിന്നെ ഈ ലേഖകനും അടങ്ങുന്ന സന്തുഷ്ട കുടുംബം. അച്ഛന്‍ രാജ്യസ്നേഹിയായ പട്ടാളക്കാരന്‍, എല്ലാ കാര്യത്തിലും കൃത്യനിഷ്ട പാലിക്കുന്നയാള്‍. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "നേരേ വാ നേരേ പോ" പോളിസി.
പട്ടാളക്കാരനായ അച്ഛന്റെ കര്‍ശന നിയന്ത്രണത്തിലായിരുന്നു എന്റെ ബാല്യവും കൗമാരവും മറ്റും. അച്ഛന്റെ തിരുവായ്ക്ക് എതിര്‍ വായ് ഇല്ലായിരുന്നു. മുഖത്തോട് മുഖം നോക്കി ഇക്കാലങ്ങളില്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. ഞാന്‍ പലപ്പോഴും കതകിനു മറഞ്ഞു നിന്നേ അച്ഛന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരുന്നുള്ളൂ. അപ്പോഴെല്ലാം അച്ഛന്‍ പറയും, നിന്നോടല്ലേ ഞാന്‍ സംസാരിക്കുന്നത്, നിന്റെ മുഖം ഒന്നു കാണട്ടെ ഇങ്ങോട്ട് മാറി നില്‍ക്ക് എന്നും മറ്റും.
അച്ഛന്‍ രാജ്യ സേവനം ഒക്കെ കഴിഞ്ഞ് നാട്ടില്‍ സേവനം അനുഷ്ടിക്കുന്ന കാലം.
ഞങ്ങളുടെ നാട്ടില്‍ ഒരു സംഘടന ഉണ്ട്, 40-45 വീട്ടുകാര്‍ അതില്‍ അംഗങ്ങള്‍. അങ്ങനെയിരിക്കെ ഒരു നാള്‍ ഈ വീട്ടുകാര്‍ക്കെല്ലാം ഒരു പൂതി തോന്നി, അച്ഛനെ സംഘടനയുടെ സെക്രട്ടറി ആക്കുക (അച്ഛന്റെ "നേരേ വാ നേരേ പോ" പോക്ക് കണ്ടിട്ടാവാം). അച്ഛന്‍ ആ പദവി ഏറ്റെടുക്കുകയും ചെയ്തു. അതോടെ എന്റെ കഷ്ടകാലവും തുടങ്ങി. സംഘടനയുടെ പഴയകാല ഫയലുകള്‍ അച്ഛന്‍ പഠിച്ചു തുടങ്ങി (അച്ഛന്റെ വിചാരം ഇത് ഏതാണ്ട് മന്ത്രിസഭ പോലുള്ള കുന്തം ആണെന്നാണ്).
എല്ലാ മാസവും രണ്ടാം ശനിയാഴ്ച പൊതുയോഗം ഉണ്ട്, അത് അറിയിക്കുവാനുള്ള നോട്ടീസ് അച്ഛന്‍ എഴുതി എന്റെ കൈവശം തരും. അത് എല്ലാ വീട്ടിലും പോയി ഒപ്പ് ഇടീപ്പിച്ച് കൊണ്ടുവരണം. അങ്ങനെ എല്ലാ വീട്ടില്‍നിന്നും എല്ലാ മാസവും അനുഗ്രഹങ്ങള്‍ (ചീത്ത വിളി) വാങ്ങാനുള്ള അവസരവും കൂടി എനിക്ക് വന്നു ചേര്‍ന്നു.
അച്ഛന്റെ ഭരണത്തില്‍ മിക്ക പ്രജകളും (എല്ലാവരും എന്ന് പറയുന്നില്ല) സന്തുഷ്ടരായിരുന്നു.അങ്ങനെ ഭരണം മൂത്തിരിക്കുന്ന സമയത്താണ് ആ "കമ്പിയില്ലാകമ്പി" രംഗപ്രവേശം ചെയ്യുന്നത്. എന്താണതെന്നോ, പറയാം കേട്ടോളൂ.
മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് എതിരെ രാജ്യം നീറീപുകയുന്ന കാലം, ദില്ലിയിലും മറ്റും പ്രശ്നങ്ങള്‍ രൂക്ഷം. അച്ഛന്റെ സംഘടനയും മണ്ഡലിന് എതിരായിരുന്നു.
സംഘടനയുടെ head office മണ്ഡലിനെതിരെ ഒരു തീരുമാനം എടുത്തു, എന്തെന്നാല്‍, മണ്ഡലിനെതിരെയുള്ള സംഘടനയുടെ എതിര്‍പ്പ് കേരളത്തിലെ എല്ലാ branch ല്‍ നിന്നും ടെലെഗ്രാം വഴി (കമ്പിയില്ലാ കമ്പി) പ്രധാനമന്ത്രിക്ക് അയക്കുക.
ആ മാസത്തെയും പൊതുയോഗ നോട്ടീസുമായി ഞാന്‍ തന്നെയാണ് ഒപ്പിടീക്കുവാന്‍ പോയത്, നോട്ടീസിലെ പ്രധാന വിഷയം മണ്ഡല്‍ ആയിരുന്നു (നോട്ടീസ് വായിച്ചവരില്‍ ചിലരെല്ലാം പറഞ്ഞു ഇവന്മാര് ഒണ്ടാക്കിയിട്ട് തന്നെ).
പൊതുയോഗ തീരുമാന പ്രകാരം പ്രധാനമന്ത്രിക്ക് കമ്പിയില്ലാകമ്പി (telegram) അയക്കാന്‍ തീരുമാനിച്ചു, അതിന്റെ ചുമതല അച്ഛനും. ആ കര്‍ത്തവ്യം നടത്താന്‍ അച്ഛന്‍ എന്നെ ഏല്‍പ്പിച്ചു. 100 രൂപയും ടെലഗ്രാമില്‍ എഴുതേണ്ട മാറ്ററും തന്നു.
പിറ്റേന്ന് ഞാന്‍ കോളേജില്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ അച്ഛന്‍ പറഞ്ഞു "നീ ആ telegram അയക്കുന്ന കാര്യം മറക്കണ്ട" എന്ന്. മറക്കില്ല എന്ന് പറഞ്ഞ് ഞാന്‍ യാത്രയായി. കോളേജില്‍ പോകുവാന്‍ മിക്കപ്പോഴും രണ്ടു ബസ്സില്‍ (KSRTC) കയറണം, അതിന്റെ സുഖം ഒന്നുവേറെ തന്നെ. എന്റെ നേതൃത്വത്തില്‍ എല്ലാവരെയും കയറ്റി വണ്ടി നിറച്ചതിനു ശേഷം ഫുട്ബോര്‍ഡിലോ, ലാഡറിലോ ആണ് ഞാനും എന്റെ ശിങ്കിടികളും യാത്ര. കണ്‍സഷന്‍ കാര്‍ഡ് ഉള്ളതിനാല്‍ ടിക്കറ്റ് എടുക്കണ്ട. പോക്കറ്റ് മണിയായി രണ്ടോ മൂന്നോ രൂപയും കാണും. കോളേജില്‍ എത്തിയാല്‍ 11 മണി ആകുന്നതിന് മുന്‍പേ ക്ലാസ്സില്‍ നിന്നും പുറത്തിറങ്ങും (ഇംഗ്ലീഷില്‍ പറഞ്ഞാല്‍ class cut ചെയ്യുക). കോളേജിന് ചുറ്റുവട്ടത്ത് 5 സിനിമ തീയേറ്ററുകള്‍ ഉണ്ട്. അവയില്‍ എവിടെ എങ്കിലും 2 സീറ്റ് ഒപ്പിക്കും. രണ്ടാമത്തെ സീറ്റ് ആര്‍ക്കാണെന്നോ! തെറ്റിദ്ധരിക്കണ്ട, എന്റെ ഉറ്റ മിത്രം പാക്കരനാണത്.
അവന്‍ ഒരു പണചാക്ക് ആണ്, സിറ്റിയിലെ രണ്ട് തുണികടകള്‍ അവന്റെ വീട്ടുകാരുടേതാണ്. എനിക്കുവേണ്ടി മിക്കപ്പഴും സിനിമ ടിക്കറ്റ് എടുത്തിരുന്നത് അവന്‍ ആണ്.
പതിവുപോലെ അന്നും സിനിമ കാണാന്‍ ക്ലാസ്സ് കട്ട് ചെയ്ത് ഞങ്ങള്‍ പോയി. റിലീസ് പടമായിരുന്നു അന്നവിടെ. മൂന്ന് കോളേജുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ആയതിനാല്‍ ലാലേട്ടന്‍ പ്രേമികളെല്ലാം ഉണ്ടവിടെ. ടിക്കറ്റ് കിട്ടുന്ന ലക്ഷണമില്ല. അപ്പോഴാണ് "ബ്ലാക്കില്‍" ടിക്കറ്റ് വേണോ എന്ന് ചോദിച്ച് ഒരുത്തന്റെ വരവ്, മറ്റ് മാര്‍ഗ്ഗം ഇല്ലാതിരുന്നതിനാല്‍ അത് എടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പാക്കരന്‍ പേഴ്സ് എടുക്കാന്‍ പോക്കറ്റ് തപ്പി. അപ്പോള്‍ ആ നടുക്കുന്ന സത്യം ഞങ്ങള്‍ അറിഞ്ഞു, അതവിടെ ഇല്ല (ഒന്നുകില്‍ തൊട്ടടുത്ത 3 അക്ഷരത്തിലെ (BAR) പെഗ്ഗായി മാറിയിരിക്കുന്നു, അല്ലെങ്കില്‍ ബ്ലാക്കിലെ 3-4 ടിക്കറ്റുകള്‍, ഒരു പക്ഷെ ആ ടിക്കറ്റ് ആയിരിക്കും ഞങ്ങള്‍ക്ക് തരാന്‍ ഇവന്‍ കൊണ്ടുവന്നത്).
ഏതായാലും സമയത്ത് എന്റെ ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു, ടെലഗ്രാമിന്റെ കാര്യം ഓര്‍മ്മയില്‍ വന്നു. എല്ലാ ബ്രാഞ്ചില്‍ നിന്നും ടെലഗ്രാം അയക്കുന്നുണ്ട്, അപ്പോള്‍ പിന്നെ ഇവിടുത്തെ ഒരു ടെലഗ്രാം കണ്ടില്ല എന്നും പറഞ്ഞ് പ്രധാനമന്ത്രി അച്ഛനെ വിളിച്ച് ചോദിക്കാനൊന്നും പോകുന്നില്ല. ആയതിനാല്‍ 100 രൂപ കൊടുത്ത് ബ്ലാക്കില്‍ ടിക്കറ്റ് എടുത്തു. കള്ളം പറയരുതല്ലോ, ലാലേട്ടന്റെ സൂപ്പര്‍ പടം. രണ്ടര മണിക്കൂര്‍ പോയതറിഞ്ഞില്ല.
പതിവുപോലെ 5 മണിയോടെ ഞാന്‍ വീട്ടില്‍ മടങ്ങിയെത്തി. കാപ്പികുടിയും മറ്റും കഴിഞ്ഞ് വൈകിട്ടത്തെ എന്റെ ഉലാത്തലിന് ഇറങ്ങി. രാത്രി 7.30 ന് തിരികെ വന്നപ്പോള്‍ ആകാശവാണിയിലെ സുഷമയുമായി അച്ഛന്‍ ഇരിക്കുന്നു (തെറ്റിദ്ധരിക്കണ്ട, അച്ഛന്‍ വാര്‍ത്ത കേള്‍ക്കുകയാണ്).
കുളിയെല്ലാം കഴിഞ്ഞ് നേരെ ഞാന്‍ അകത്തെ മുറിയില്‍ പോയി commerce ന്റെ ബുക്ക് എടുത്ത് പാരായണം തുടങ്ങി, ശ്രദ്ധ മുഴുവന്‍ ആകാശവാണി എപ്പോള്‍ അവശനാകും (off) എന്നും. അവസാനം അത് സംഭവിച്ചു, അത് നിശ്ചലമായി. കസേര ഇളകുന്ന ശബ്ധം കേട്ടു, അച്ഛന്‍ എഴുന്നേല്‍ക്കുകയാണ്.... ചെരിപ്പിന്റെ ശബ്ദം എന്റെ മുറിയുടെ അടുത്തേക്ക് എത്തുന്നു. ഞാന്‍ ബുക്കില്‍ നിന്നും തല ഉയര്‍ത്തി നോക്കിയപ്പോള്‍ അച്ഛന്‍ മുറിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്നു. ഒറ്റ ചോദ്യം, നീ ആ ടെലഗ്രാം അയച്ചോടാ!!!!!!!!! എന്റെ ഇത്രയും നാളത്തെ ജീവിതം അവിടെ അവസാനിച്ചതായി എനിക്ക് തോന്നി. എങ്കിലും അപ്പോള്‍ തന്നെ എന്റെ മറുപടി ഉണ്ടായി... "അയച്ചു". അച്ഛന്‍ പറഞ്ഞു, എങ്കില്‍ ആ രസീത് ഇങ്ങ് താ... എന്റെ നെഞ്ചില്‍ ഒരു വെള്ളിടി വീണു. എന്തു പറയണം എന്ന് അറിയാതെ ഞാന്‍ ആകുലനായി. എന്തായാലും പതിവു പോലെ ഒരു കള്ളം പറയാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ ഒരു ബുക്കില്‍ വച്ചിരിക്കുകയാണത്, അതോര്‍ക്കാതെ ഞാനതൊരു കൂട്ടുകാരന് കൊടുത്തുപോയി. നാളെ തരാം എന്ന് പറഞ്ഞ് തല്‍ക്കാലം തടിതപ്പി. അച്ഛന്‍ സമ്മതഭാവത്തില്‍ റൂമിലേക്ക് പോയി. കാളരാത്രി ആകേണ്ടിയിരുന്ന ആ രാത്രി അങ്ങനെ ലാലേട്ടനോടൊപ്പം (ലാലേട്ടനില്ലാതെ എനിക്കെന്ത് രാത്രി) കഴിച്ചു.
ആഴ്ചകള്‍ കഴിഞ്ഞു, അടുത്ത പൊതുയോഗത്തിനുള്ള സമയം ആയി. മറന്നിരുന്ന രസീതിന്റെ കാര്യം വീണ്ടും അച്ഛന്റെ ഓര്‍മ്മയില്‍ എത്തി. അച്ഛന്‍ വീണ്ടും എന്നോട് രസീത് ആവശ്യപ്പെട്ടു. വൈകിട്ട് തരാം എന്നും പറഞ്ഞ് ഞാന്‍ ഒഴിഞ്ഞ് മാറി.
പതിവ് പോലെ ഞാന്‍ കോളേജിലെത്തി, പാക്കരന്റെടുത്ത് പ്രശ്നം അവതരിപ്പിച്ചു, അവന്‍ പറഞ്ഞു, സാരമില്ല ഞാന്‍ 100 രൂപ നിനക്ക് തരാം, നീ പോയി ഇന്ന് തന്നെ ടെലഗ്രാം ചെയ്ത് അതിന്റെ തീയതി തിരുത്തി അച്ഛന് കൊടുക്കുക. നല്ല ആശയം, ഞാന്‍ സമ്മതിച്ചു. അവന്റെ കൈയില്‍ നിന്നും കാശും വാങ്ങി ഞാന്‍ ടെലഗ്രാം ചെയ്യാന്‍ പോയി. അവിടെവച്ച് തന്നെ തീയതി ഞാന്‍ തിരുത്തി. വെടിവെപ്പില്‍ olympics medal നേടിയ ഇന്ത്യയുടെ രാജ്യവര്‍ധന്‍ രാത്തോറിന്റെ അജയ്യതയോടെ ഞാന്‍ വീട്ടിലേക്ക് മടങ്ങി.
കുലദൈവങ്ങളെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചതിനുശേഷം രസീത് ഞാന്‍ അച്ഛന് കൊടുത്തു. ഉടന്‍ തന്നെ ഞാന്‍ രംഗത്തുനിന്ന് പിന്‍ വലിയുകയും ചെയ്തു. അച്ഛന്‍ അത് സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അധികം സമയം കഴിഞ്ഞില്ല, അച്ഛന്റെ വിളി വന്നു "ഇവിടെ വാടാ". എന്റെ ലോകനാര്‍ കാവിലമ്മേ ഈ ചന്തുവിന് ശക്തി തരണേ, എന്ന് പ്രാര്‍ത്ഥിച്ച് ഞാന്‍ അച്ഛന്റെ റൂമിന്റെ കതകിന് മറഞ്ഞുനിന്നു. അച്ഛന്‍ മറ്റൊരു "സിബി മാത്യു" ആയി മാറി എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി. എങ്ങനാടാ ഒരു രസീതില്‍ രണ്ടു തീയതി, ഇത് നീ എന്തിനാടാ തിരുത്തിയത്. എന്റെ കള്ളത്തരങ്ങള്‍ എല്ലാം വെളിച്ചത്തായെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ പിടിക്കപ്പെട്ടു.
ആ രസീതില്‍ സീല്‍ ചെയ്തിരുന്ന തീയതി ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. മുകളില്‍ അച്ചടിച്ചുവരുന്ന തീയതി മാത്രമാണ് ഞാന്‍ തിരുത്തിയത്. ഇത് മനസ്സിലാക്കിയാണ് അച്ഛന്‍ എന്നെ തളച്ചത്.
അച്ഛന്റെ അന്ത്യശാസനം എനിക്ക് കിട്ടി. ഒന്നുകില്‍ പഴയ തീയതിയില്‍ ടെലഗ്രാം ചെയ്തതിന്റെ രസീത് കൊണ്ടുവരിക, അല്ലെങ്കില്‍ തന്ന പൈസ തിരികെ കൊടുത്ത് പൊതുയോഗത്തില്‍ ചെന്ന് മാപ്പ് പറയുക. അതിനുശേഷം വീട്ടില്‍ കയറിയാല്‍ മതി (എന്നെ പടിയടച്ച് പിണ്ഡം വച്ചു).
പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ 100 രൂപായ്ക് വേണ്ടി കരതെണ്ടാന്‍ ഇറങ്ങി. പരിചയകാരുടെ അടുത്തും, കടകളിലും, കൂട്ടുകാരുടെ അടുത്തും എല്ലാവരോടും യാചിച്ചു. ആരും എനിക്ക് രൂപ തരാന്‍ തയ്യാറായില്ല. നേരം സന്ധ്യയോട് അടുക്കുന്നു, പൈസ ഇല്ലാതെ വീട്ടിലേക്ക് എങ്ങനെ മടങ്ങിച്ചെല്ലും, ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല. അപ്പോഴാണ് എനിക്കൊരു ആശയം തോന്നിയത്. അഞ്ചാറു കിലോമീറ്റര്‍ അകലെ എന്റെ ഒരു സഹപാഠി ഉണ്ട്, ചില്ലറ കൈവശം ഉള്ള പാര്‍ട്ടി ആണ്. അവനെ കണ്ടുകാര്യം പറയാം എന്ന് കരുതി. അവിടേക്ക് എന്റെ നടരാജന്‍ വണ്ടി തിരിച്ചു. "പാപി ചെല്ലുന്നിടം പാതാളം" എന്ന ചൊല്ല് ശരിയായി, ദൈവം അവിടെയും എന്നെ കൈവിട്ടു. അവന്‍ അവിടെ ഇല്ലായിരുന്നു.
ഏതാണ്ടു പോയ അണ്ണാനെ പോലെ എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ തിരിച്ച് നടക്കാന്‍ തുടങ്ങി. കുറെ ദൂരം നടന്ന് കഴിഞ്ഞപ്പോള്‍ ഒരു ഓട്ടോ വന്ന് എന്റെ സമീപത്ത് നിന്നു. അതില്‍ നിന്നും ഒരാള്‍ എന്നെ വിളിച്ചു. നോക്കിയപ്പോള്‍ എന്റെ ഒരു അടുത്ത ബന്ധു കുറച്ചുദൂരെയുള്ള ഒരു സ്ഥലത്ത് നിന്നും വീട്ടിലേക്ക് വരികയാണ്. അദ്ദേഹം ചോദിച്ചു, എന്താണ് ഈ സമയത്ത് നീ ഇവിടെ കറങ്ങി നടക്കുന്നത്? ഞാന്‍ എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് പറഞ്ഞു. 100 രൂപയ്ക് വേണ്ടിയാണോ നാടെല്ലാം തെണ്ടുന്നത് എന്നും ചോദിച്ച് പൈസാ എടുത്ത് എനിക്കു തന്നിട്ട് ഓട്ടോയില്‍ കയറാന്‍ പറഞ്ഞു. ഞങ്ങള്‍ വീട്ടിലേക്ക് യാത്രയായി.
വീടിന്റെ പടിക്കല്‍ വണ്ടി നിന്നപ്പോള്‍ ഞാന്‍ കണ്ടു അവിടെ ചെറിയൊരു ആള്‍ക്കൂട്ടം, പലരുടെയും മുഖത്ത് പരിഭ്രാന്തി. എന്നെ കണ്ടതും എല്ലാവരും എന്റെ അടുത്തേക്ക് ഓടിയെത്തി. നീ എവിടെയായിരുന്നെടാ, എല്ലാവരെയും വിഷമിപ്പിച്ച് കളഞ്ഞല്ലോ എന്നും മറ്റുമുള്ള ചോദ്യങ്ങള്‍. ഞാന്‍ കാര്യം തിരക്കിയപ്പോഴാണ് അറിയാന്‍ കഴിഞ്ഞത്, രാവിലെ മുതല്‍ വൈകുന്നേരം വരെ എന്നെ കാണാതിരുന്നപ്പോള്‍ എല്ലാവരും കരുതി ഈയുള്ളവന്‍ "പുറപ്പെട്ട് പോയി" എന്ന്. അപ്പോഴും എനിക്ക് കാണാമായിരുന്നു അച്ഛന്റെ മുഖത്തെ വിഷമവും ദേഷ്യവും എല്ലാം.
ബന്ധുവിന്റെ സഹായത്തോട് രൂപാ കൊടുത്ത് ഗ്രഹപ്രവേശം നടത്താന്‍ ഞാന്‍ ഒരു വിഫല ശ്രമം നടത്തി. എന്നാല്‍ അച്ഛന്‍ അത് തടഞ്ഞു. ഒരേ നിര്‍ബന്ധം, ഇനി മേലില്‍ കള്ളത്തരം കാണിക്കില്ല എന്ന് സത്യം ചെയ്യണം, അതിനു ശേഷം വീട്ടില്‍ കയറിയാല്‍ മതി. അങ്ങനെ ഞാന്‍ ആ ദൃഢപ്രതിജ്ഞ എടുത്തു "ഇനി മേലില്‍ ഞാന്‍ അച്ഛന്റെ അടുത്ത് കളവുകാണിക്കുകയില്ല".
ജീവിതത്തിന്റെ സായാഹ്നത്തിലൂടെ യാത്ര ചെയ്യുന്ന അച്ഛന് അന്ന് ഞാന്‍ കൊടുത്ത പ്രതിജ്ഞ ഇന്നും കാത്തുസൂക്ഷിക്കുന്നു.
Saturday, January 27, 2007
Subscribe to:
Post Comments (Atom)
18 comments:
ഇത് ചാക്ക്യാരുടെ കൂത്ത്, ആദ്യ പോസ്റ്റ്.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ.
അനുഗ്രഹിക്കൂ.
വായിച്ചു. അച്ഛന്റെ അടുത്ത് മാത്രമാണോ കളവ് കാണിക്കാത്തത്? എവിടെയും കളവ് കാണിക്കരുത്.
ചാക്ക്യാരുടെ കഥ കൊള്ളാമല്ലോ. കള്ളം കാണിക്കില്ല എന്ന വാക്ക് അച്ഛന്റെടുക്കല്‍ മാത്രമേ ഉള്ളൂ അല്ലേ..... ബാക്കി ഉള്ളവരോട് കള്ളം കാണിക്കുമെന്ന് തോന്നുന്നല്ലോ.
ഇങ്ങനെയുള്ള അച്ഛന്മാരെ ലഭിക്കാനും ഭാഗ്യം ചെയ്യണം ചാക്യാരേ.
chakyar is not a person,is not a state ... he s a country
ഇതു പോലൊരു അച്ഛന്റെ മോനായിട്ടാ,ഈ ചാക്യാരിങ്ങനെ?
-ആ അച്ഛന് ദീര്‍ഘായുസ്സും മനസ്സമാധാനവും നേരുന്നു.
ചാക്യാരെ ..ഞാന്‍ ഒര്‍ത്തു പോയത് അന്യം നിന്നു പോയ ആ അഛന്‍മാരെ കുറിച്ചാണു. ഒരുപാടു കളവുകള്‍ക്കിടയില്‍ ജീവിക്കുന്ന നമുക്കു അങ്ങനെ ഒരു അഛനാകാന്‍ പറ്റുമൊ? സംശയമാണു...
"മകളെ സത്യമേ പറയാവു എന്നു നിന്‍
മതിയൊടു ചൊല്ലാന്‍ മടിയാണെനിക്കിന്ന്.."
എന്ന് എഴുതേണ്ടിവരുന്നു എനിക്കിന്ന്... ആദ്യ പോസ്റ്റ് നന്നായി
വായിച്ചു. നന്നായിരുന്നു..
മക്കളുടെ നല്ലഭാവിക്കുവേണ്ടിയാണ് കര്‍ക്കശമായ ചില ശീലങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്.അവിവേകമില്ലാത്ത കൌമാരവും,ചോരതിളപ്പിന്റെ യൌവ്വനവും അതിനെ തെറ്റിധരിക്കപ്പെടുകയും കൂട്ടുകെട്ടിന്റെ പ്രേരണകൊണ്ടൊ അനുസരണക്കേട് കാണിക്കാന്‍ മനസ്സു അഗ്രഹിച്ചു പോവുകയൊ അതിനു മുതിരുകയൊ ചെയ്യുന്നു.
ഒന്നു വരാന്‍ വൈകിയപ്പോള്‍ ആ കര്‍ക്കശ്ക്കാരന്റെ മനസ്സിനേറ്റ മുറിവു മനസ്സിലാക്കാന്‍ സാധിച്ചില്ലെ. എല്ലാമാതാപിതാക്കളും ഇങ്ങിനെ തന്നെയാണ്.
ആ നല്ല പിതാവിനെപ്പറ്റി വീണ്ടുമെഴുതുക.
തെറ്റു പറ്റാതിരിക്കാന്‍ നാമൊന്നും പ്രവാചകരല്ല. പക്ഷെ പറ്റിപ്പോയ തെറ്റ് തിരുത്താനുള്ള മനസ്സും ആവര്‍ത്തിക്കാതിരിക്കാനുള്ള ദൃഢനിശ്ചയവും മകനില്‍ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ടെങ്കില്‍ ആ പിതൃജീവിതം ധന്യം സംശയം വേണ്ട..!
എഴുത്ത് നന്നായിട്ടുണ്ട്.. തുടരുക.
Nousher
ചാക്യാരേ,
ഹ ഹ! പണ്ട് ആറ് വയസ്സില്‍ പണത്തിന്റെ വില എന്നെ അഛന്‍ പഠിപ്പിച്ചത് പീടികയില്‍ പോയി വരുന്ന വഴിയില്‍ കളഞ്ഞ് പോയ 25 പൈസ തപ്പിയെടുപ്പിച്ചിട്ടായിരുന്നു. പൈസയുമായി നീ മടങ്ങി വന്നാല്‍ മതി അല്ലെങ്കില്‍ വരണ്ട എന്ന ലൈന്‍. കുറ്റാകൂരിരുട്ടത്ത് രാവിലെ മുതല്‍ രാത്രി 12.30 വരെ 4 കിലോമീറ്റര്‍ അരിച്ച് പെറുക്കി. യക്ഷി പിടിയ്ക്കുമോ അതോ മറുത പിടിയ്ക്കുമോ എന്ന മള്‍ട്ടിപ്പിള്‍ ചോയ്സില്‍. ഒടുവില്‍ പാവം തോന്നി വഴിയിലെ ഒരു വീട്ടുകാരന്‍ തന്ന 25 പൈസയുമായി ഒരു മണിയോടടുപ്പിച്ച് കലങ്ങിയ കണ്ണുമായി കാത്തിരിക്കുന്ന അമ്മ തന്ന ചോറുണ്ട് കിടന്നപ്പോള്‍ ഉള്ള ആ സുഖം. ഹായ് ഹായ്. :-)
(അത് കൊണ്ടെന്താ? 25 ഫിത്സിന്റെ പോലും കണക്ക് മണ്ടേന്ന് പോവില്ല ഈ പഹയന്റേന്ന് ബോസ് പറയുന്നില്ലേ ഇപ്പൊ)
ചാക്യാരെ.. കമ്പിയില്ലാകമ്പി.. കൊള്ളാം... കമ്പിക്കുള്ള കാശ്‌കൊണ്ട് ക്ലാസ്സ് കട്ട് ചെയ്ത് സിനിമക്ക് പോയാല്‍ ഇങ്ങനെയിരിക്കും.
ദില്‍ബാ: "കുറ്റാകൂരിരുട്ടത്ത്" രാവിലെ മുതല്‍ രാത്രി 12.30 വരെ 25 പൈസക്കുവേണ്ടി വഴിയില്‍ 4 കി.മി. ഒറ്റക്ക് അരിച്ചുപെറുക്കി.. അതും ആറാമത്തെ വയസ്സില്‍..ഹോ എന്തൊരു ധൈര്യശാലി.. രാവിലെമുതല്‍ കൂരിരുട്ട് തുടങ്ങുമോ..
ഓ.. ലേശം കൂടിപോയില്ലേന്നു സംശയം. കള്ളം പറയുമ്പോള്‍ നേരെ ചൊവ്വേ പറയൂൂൂ...
കൃഷ് | krish
കൃഷേട്ടാ,
ഒരു പൊടിയ്ക്ക് ഓവറായി അല്ലേ? പോട്ടെ :-)
വൈകുന്നേരം വരെ രസായിരുന്നു. രാത്രിയാണ് പ്രശ്നം. :-)
"ഇനി മേലില്‍ ഞാന്‍ അച്ഛന്റെ അടുത്ത് കളവുകാണിക്കുകയില്ല".
ഹ...ഹ... അതു കൊള്ളാലോ ചാക്യാരേ... അപ്പോ നമ്മുടെ അടുത്തൊക്കെ കളവാകാം അല്ലേ :)
നന്നായിരിക്കുന്നു വിവരണം...
ഒ.ടോ: ബൂലോഗത്തേക്ക് ഒരു സ്വാഗതം അങ്ങട്ട് പിടിക്യാ :)
Chakyare... Ganapathikku vehathu kollam....angde thudarnatte....
ചാക്ക്യാരേ, കാല്‍വെയ്പ്പ് നന്നായി. ബ്ലോഗുലകത്തിലേക്ക് സ്വാഗതം!!!
സസ്നേഹം
ദൃശ്യന്‍
എന്താ ചാക്യാർ എഴുത്തു നിർത്തിയോ....?
Post a Comment